04 February, 2008

അമ്മേ നീയെത്ര ധന്യ

ഒരു നിമിഷം മിഴിപൂട്ടി അമ്മയെ ഒന്ന് ധ്യാനിക്കുക.അമ്മ ഇതാ ഒരു സ്നേഹനാളമായി എന്റെ മുന്‍പില്‍.മാറോട് ചേര്‍ത്ത് നെറുകയില്‍ മുത്തമിട്ട് വാത്സല്യപൂര്‍വം വാരിപുണരുന്ന അമ്മ.കണ്‍കോണുകളില്‍ ഒരു നനവ് പടരുന്നു.ഹാ, എത്ര മനോഹരം ആ ഓര്‍മ്മ പോലും.അമ്മയെന്ന പദമെത്ര സുന്ദരം.നാവിന്‍ തുമ്പില്‍ മധുരം കിനിയുന്ന ഒരേയൊരു വാക്ക്.അമ്മയെന്ന പദത്തിനു തുലനം ചെയ്യാവുന്ന ഒരേയൊരു വാക്കേയുള്ളൂ ഭൂമിയില്‍. അത് സ്നേഹമെന്ന വാക്കു മാത്രം. ഭൂമിയില്‍ ഒരു അളവുകോലിനും അളക്കാനാവില്ല അമ്മയുടെ സ്നേഹത്തെ.

അമ്മയെന്നാല്‍ സ്നേഹമെന്നര്‍ത്ഥം

അമ്മയെന്നാല്‍ കരുണയെന്നര്‍ത്ഥം

അമ്മയെന്നാല്‍ ക്ഷമയെന്നര്‍ത്ഥം

അമ്മയെന്നാല്‍ നന്മ മാത്രം

ജന്മം കൊടുത്തു എന്ന ഒറ്റക്കാരണം കൊണ്ട് ഒരു സ്ത്രീക്കും ഒരമ്മയാകാനാവില്ല. അല്പം സ്നേഹം, കരുണ, കരുതല്‍, ഇവയൊക്കെ ഉണ്ടെങ്കില്‍ ആര്‍ക്കും ഒരമ്മയാകാം,ഒരു യുവാവിനോ വൃദ്ധനു പോലുമോ.

ഒരു കുഞ്ഞിനെ ഇശ്വരന്‍ നാവിന്‍ തുമ്പില്‍ എഴുതിവിട്ട ഒറ്റവാക്കേയുള്ളു, അമ്മയെന്ന വാക്ക്.ആദ്യമായി കരയുമ്പോള്‍ ‘മ്മ’ എന്നു വിളീച്ചാണത് തന്റെ സാന്നിദ്ധ്യമറീയിക്കുക.

ദൈവത്തിന്റെ സ്നേഹത്തെ അമ്മയുടെ സ്നേഹത്തോടാണ് ഉപമിക്കുക. മറീച്ചുമാകാം.‘പെറ്റമ്മ മറന്നാലും ഞാന്‍ നിന്നെ മറക്കുകയില്ലെന്ന്’ ഒരു ദൈവം എഴുതിവച്ചിരിക്കുന്നു.

കഴിഞ്ഞ രണ്ടാഴ്ച്ചകളിലായി ഞാന്‍ കുറെ അമ്മമാര്‍ക്ക് ക്ലാസെടൂക്കാന്‍ പോയി, രണ്ടിടങ്ങളീലായി.

വീടിന്റെ ഉമ്മറപ്പടീയില്‍ എന്നും ഒരു സ്നേഹദീപമായ് കത്തിജ്വലിക്കുവാന്‍ അമ്മമാരേ നിങ്ങള്‍ക്കു സാധിക്കണമേ എന്ന യാചനയായിരുന്നു എന്റെ വാക്കുകളിലെല്ലാം. നിങ്ങളുടെ ഉള്ളിലെ സ്നേഹമാകുന്ന വിളക്കുകള്‍ തേച്ചുമിനുക്കി എല്ലാവര്‍ക്കും പ്രകാശം പരത്തുവാനായി തിരി കൊളുത്തി വെക്കുക .

ഒരു വീടിന്റെ കാവല്‍ വിളക്കാണമ്മ.2 വയസ്സുകാരി കുഞ്ഞുമകളോട് വീടിണ്ടെ ചിത്രം വരയ്ക്കാനാവശ്യപ്പെട്ടു.രണ്ടു ചുവരുകളെന്നവണ്ണം വരകള്‍ വരച്ചിട്ട് പിന്നെ അവള്‍ ഒരു വൃത്തം വരച്ചു,രണ്ടു കണ്ണുകളും ഒരു സാരിത്തുമ്പും.എന്നിട്ടു പറഞ്ഞു.’‘ഇതെന്റെ അമ്മ’. വീടിന്റെ ഓര്‍മ്മകളീല്‍ ഒന്നാമതായി കുഞ്ഞുങ്ങള്‍ കാത്തുസൂക്ഷിക്കുന്ന സജീവസാന്നിദ്ധ്യമാണ് അമ്മേ നീയെന്നും.

മക്കള്‍ വളര്‍ന്നു വരുമ്പോള്‍ അവരുടെ ശാഠ്യങ്ങള്‍ക്ഷമാപൂര്‍വം സ്വീകരിച്ച്,പാതയില്‍ വഴികാട്ടാന്‍ അമ്മേ നീയുണ്ടാകണം എന്നും കൂടെ..

ജോലിത്തിരക്കുകളുടെ സമ്മര്‍ദ്ദവും പേറി തിരികെ കൂടണയുന്നവന് ഒന്നു തലചായ്ക്കാന്‍ ഭാര്യേ നീയെന്ന അമ്മ അരികിലുണ്ടാകണമേ..

സായംകാലത്തിന്റെ അവശതകളില്‍ രോഗക്കിടക്കകളെ അഭയം പ്രാപിച്ച വൃദ്ധ്മാതാപിതാക്കള്‍ക്ക് ഒരു സ്വാന്തനമായ് അമ്മേ നിന്റെ കരസ്പര്‍ശനം വേണം..

ഒപ്പം ആകാശത്തിനും(ഈശ്വരനും) ഭൂമിക്കും മദ്ധ്യേ കരം കൂപ്പി മുഴംകാലില്‍ ഒരു മാദ്ധ്യസ്ഥയായി നില്‍ക്കാന്‍ അമ്മേ നിനക്കു മാത്രമേ സാധിക്കൂ.

സ്നേഹമായ് , സ്വാന്തനമായ്, ഒരു മെഴുതിരിനാളം കണക്കേ ഉരുകാന്‍ അമ്മേ , നിന്റെ കാല്പാദങ്ങളെന്നും കനലുകള്‍ക്കു മീതേ ചവിട്ടി വേണം നീ നില്‍ക്കേണ്ടത് .എളുപ്പമുള്ള കാര്യമല്ലതെന്നറീയാമെങ്കിലും നിസ്വാര്‍ത്ഥ സ്നേഹം നിന്നെ പ്രേരിപ്പിക്കുന്നുവെങ്കില്‍ നീയെത്രയോ ധന്യ.

അമ്മേ, സഹന വഴികളില്‍ നീയെന്നും ഏകയായി നടക്കുന്നവളായിരിക്കാം,പ്രീയപ്പെട്ടവര്‍ പോലും നിന്നെ മനസിലാക്കുന്നില്ലായിരിക്കാം, എങ്കിലും വിശുദ്ധസ്നേഹത്തിന് അടിത്തറ പണീയാന്‍, തകരുന്ന വീടൂകളെ താങ്ങിനിര്‍ത്താന്‍,അമ്മേ നിന്റ്റെ സഹനസ്നേഹത്തിനേ സാധിക്കൂ. അതു കൊണ്ടു തന്നെയാകാം എല്ലാം സഹിക്കുന്ന ഭൂമിദേവി ‘അമ്മ’യെന്നു വിളിക്കപ്പെട്ടത്.(അഛനെന്നല്ലല്ലോ)



നിര്‍ഭാഗ്യവശാല്‍ അമ്മമാര്‍ക്കൊന്നും ഇങ്ങനെയൊന്നും ആകാന്‍ സാധിക്കുന്നില്ലല്ലോ എന്നതാണെന്റെ ദു:ഖം.



കുഞ്ഞിച്ചുണ്ടുകളില്‍ നിന്ന് ‘അമ്മേ’ എന്നൊരു വിളി കേള്‍ക്കാനായത് കാലങ്ങള്‍ കാത്തിരുന്ന ശേഷമാണ്. കണ്ണീര്‍ ത്തുള്ളീകള്‍ വീണു നനഞ്ഞ ഡയറിത്താളുകളില്‍ അവള്‍ ഇങ്ങനെ എഴുതിവച്ചു.’‘എനിക്കെന്റ്റെ സന്തോഷം അടക്കാനാവുന്നില്ല.ആദ്യമായി എന്റെ മകള്‍ എന്നെ ‘അമ്മേ’എന്നു വിളിച്ചു.ആ വിളി പ്രതിധ്വനിക്കുകയാണിപ്പോഴുമെന്റ്റെ കാതുകളില്‍’. തുടര്‍ന്നവള്‍ എഴുതി.’ കാത്തിരുന്ന കാലങ്ങളൊന്നും നഷ്ടമായിരുന്നില്ല എന്നെനിക്കിപ്പോള്‍ തോന്നുന്നു. കാരണം,സ്നേഹം നിറഞ്ഞ ഒരു അമ്മയാകാന്‍,ഈഭൂമിയിലെ എല്ലാ കുഞ്ഞുങ്ങളെയും എന്റേതെന്നു കരുതി സ്നേഹിക്കാന്‍,ഞാന്‍ എന്നിലെ അഹത്തേയും സ്വാര്‍ത്ഥതകളെയും അഴിച്ചുവച്ച് രൂപപ്പെടുകയായിരുന്നു ഈ നാളുകളത്രയും. ഇന്നു വഴിവക്കില്‍ ഉപേക്ഷിക്കപ്പെടുന്ന കുഞ്ഞുങ്ങളെല്ലാം എന്റെ പൊന്നോമനമക്കളാണ്.സൃഷ്ടിക്കപ്പെട്ടു എന്ന ഒറ്റക്കാരണത്താല്‍ പ്രകാശം കാണുന്നതിനു മുമ്പേ ഗര്‍ഭപാത്രത്തില്‍ വച്ചു നശിപ്പിക്കപ്പെടൂന്ന കുഞ്ഞുങ്ങളെയും, ഭൂമിക്കു ഭാരമെന്നു വിശേഷിപ്പിക്കപ്പെട്ട് കൊല ചെയ്യപ്പെടൂന്ന പെണ്‍ കുഞ്ഞുങ്ങളെയുമോര്‍ത്താണെന്റ്റേ സങ്കടമത്രയും എന്നവള്‍ എഴുതിവച്ചിരിക്കുന്നു.

മാക്സിം ഗോര്‍ക്കി എഴുതിയ പ്രശസ്തമായ ‘അമ്മ’ എന്ന നൊവല്‍ വായിച്ചു .‘നാന്‍ കൊ’ എന്നാല്‍ റഷ്യന്‍ ഭാഷയില്‍ അമ്മ. അങ്ങനെയാണവര്‍ വിളിക്കപ്പെടുന്നത്. മുഴുക്കുടീയനായ ഭര്‍ത്താവിന്റെ പീഡനങ്ങളെ നിശ്ശബ്ദം ഏറ്റുവാങ്ങുന്നവള്‍ ,അയാളുടെ മരണശേഷം പിന്നീട് അതേ പാതയിലേക്ക് പോകാന്‍ തുടങ്ങുന്ന മകനെ സ്നേഹപൂര്‍വം നന്മയുടെ പാതയിലേക്ക് കൂട്ടിക്കൊണ്ടുവരുന്നവള്‍. വിദ്യാഭ്യാസമില്ലായെങ്കിലും അടിച്ചമര്‍ത്ത്പ്പെട്ട തങ്ങളുടെ ദരിദ്രതൊഴിലാളി സമൂഹത്തിന്റെ ഉത്ഥാനത്തിനു വേണ്ടി തന്റെ മകനോടൂം അവന്റെ കൂട്ടുകാരോടൂമൊപ്പം ധൈര്യപൂര്‍വം പോരാടൂന്ന,അവര്‍ക്കു പാത കാണിക്കുന്ന ശക്തയും ധീരയുമായ അമ്മ. തന്റെ വീടിന്റെ ചുമരുകളില്‍ തൂക്കിയിരുന്ന ഒരു ചിത്രം,മലമുകളിലേക്ക് തന്റെ തന്നെ ക്രൂശുമെടുത്ത് തനിയെ നടന്നു പോകുന്ന ക്രിസ്തുവായിരുന്നു അവളുടെ ബലം മുഴുവന്‍. അവള്‍ സ്നേഹപൂര്‍വം ഏറ്റുവാങ്ങിയ സങ്കടങ്ങള്‍ ഒരു ജനതയുടെ അടിമത്തത്തില്‍ നിന്നുള്ള ഉയിര്‍ത്തെഴുന്നേല്പിനു കാരണമായി ത്തീര്‍ന്നു.

ഇതുപോലെ കണ്ണീരും വിയര്‍പ്പുമായ അവളുടെ ജീവിതയാത്രയില്‍ മക്കള്‍ക്കുവേണ്ടി, പങ്കാളിക്കു വേണ്ടി,സ്നേഹിതര്‍ക്കുവേണ്ടി,സഹോദരങ്ങള്‍ക്കു വേണ്ടി, മാതാപിതാക്കള്‍ക്കു വേണ്ടിയൊക്കെ അവള്‍ ഏറ്റെടുക്കുന്ന സഹനങ്ങളാണ് ഇന്നി ഭൂമിദേവിയാം അമ്മയുടെ ഭാരത്തെ ലഘൂകരിക്കുന്നതെന്ന് പറഞ്ഞാല്‍ അതില്‍ അതിശയോക്തി ഇല്ലെന്നാണ് എന്റെ വിശ്വാസം.
നൊന്തുപ്രസവിച്ച മക്കള്‍ വേദനിപ്പിച്ചെന്നാലും
കൈത്താങ്ങായ് കൂടെയുണ്ടാകുമെന്നു കരുതിയ
പങ്കാളി മനസിലാക്കാതെ പോയാലും
‘വന്നുകയറിയവള്‍’ എന്നു മുദ്രകുത്തി
വീട്ടുകാര്‍ നിന്നെ തിരസ്കരിച്ചെന്നാലും
നിന്‍ നെഞ്ചകം വിങ്ങുകയാണെങ്കിലും
അമ്മേ,മകളേ, നീ തളര്‍ന്നു പോകരുതേ.
ശുദ്ധസ്നേഹമായ്,കനിവായ്, ആര്‍ദ്രതയായ്
വീടിനു വിളക്കായ്, കൈത്തിരിയായ്
എന്നെന്നും പ്രശോഭിക്കാന്‍
സ്ത്രീയേ,അമ്മേ, ദേവീ..നിനക്കാകട്ടെ..
നീയെന്നെന്നും ധന്യ..ധന്യ..

19 comments:

  1. അമ്മയ്ക്ക് തുല്യം അമ്മ മാത്രം.

    അമ്മയുടെ സ്നേഹം പോലെ മാധുര്യം ഉള്ള വരികള്‍...

    ReplyDelete
  2. സ്നേഹവും കരുണയും വാത്സല്യവും നിറഞ്ഞുതുളുമ്പുന്ന അമ്മയെന്ന വികാരം ആസ്നേഹത്തിനു പകരം വെയ്ക്കാന്‍ എന്താണ് ഈ ഭൂമിയില്‍ ഉള്ളത്..
    [ജന്മം കൊടുത്തു എന്ന ഒറ്റക്കാരണം കൊണ്ട് ഒരു സ്ത്രീക്കും ഒരമ്മയാകാനാവില്ല.]
    ഈ വരികളില്‍ ഒരു തീക്ഷണ കാണുന്നല്ലൊ മാഷെ.. ഒന്നുകില്‍ ഈ സമൂഹത്തോട് പറയാനുള്ളത് അല്ലെങ്കില്‍ ആരുടെയോ ഒരു വിലാപം,,,,,എന്തൊ എനിക്കങ്ങനെ തോന്നി..
    നന്നായിരിക്കുന്നു സ്നേഹത്തിന്റെ ഈ വികാരം...
    അമ്മതന്‍ മടിയില്‍ തലചായ്ച്ച് വിരല്‍തുമ്പില്‍ ഉതിരുന്ന സ്നേഹമെന്ന ആ തലോടല്‍ കിട്ടാന്‍ ആശിക്കാത്ത ഏത് ജന്മമാണ് ഈ ഭൂമിയില്‍ ഉള്ളത്..?

    ReplyDelete
  3. സത്യം! അമ്മയ്ക്കു തുല്യം അമ്മ മാത്രം.

    നല്ല ലേഖനം.
    :)

    ReplyDelete
  4. എന്താ ചേച്ചി ഇത്.........!

    കണ്ണ് നിറഞ്ഞു പോയി.....
    അമ്മയെ ഓര്‍ത്തത് പോലെ...
    നല്ല ഓര്‍മകള്‍ തന്ന ഒരമ്മ എനിക്കുണ്ടായിരുന്നു....
    എട്ടു വര്‍ഷം മുന്‍പ്,
    നിറയെ നന്മയുടെ ഓര്‍മ്മകള്‍ അവശേഷിപ്പിച്ച്‌ ഒടുവില്‍ കടന്നു പോയി......
    ആ കാലം വീണ്ടും ഓര്‍ത്തെടുത്തത് പോലെ......

    ReplyDelete
  5. വിനൂ,സജീ,ശ്രീ,ഉമേഷ്..നന്ദി അല്പസമയം ചിലവിട്ടതിന്..ഇതു വെറുതെ അമ്മയെ പറ്റി ഓര്‍ക്കാന്‍ വേണ്ടി മാത്രം എഴുതിയതല്ല.ഭൂമിയിലെ ഓരോ അമ്മമാരോടും എനിക്കു വിളിച്ചു പറയാനുള്ളതാണ്.എന്റെ യാചനയാണ്.അമ്മ നന്നായാല്‍ ഒരു സമൂഹം തന്നെ നന്മയുള്ളതായി മാറൂം.നന്മനിറഞ്ഞ വീടുകളീല്‍ നിന്നുമേ നന്മയുള്ള മനുഷ്യര്‍ ഉണ്ടാവുകയുള്ളൂ. പരിഭവിച്ചും, പരാതിപ്പെട്ടും,കണ്ണീരിഴുക്കിയും,വേഷഭൂഷാദികള്‍ അണിഞ്ഞും,താരതമ്യപ്പെടുത്തിയും ജീവിച്ചു തീര്‍ക്കാനുള്ളതല്ല ജീവിതം.ഈ ഭൂമിയിലെ മക്കള്‍ക്കു കരുത്താകാന്‍, മൂല്യബോധമുള്ളവരാക്കന്‍,സ്നേഹപാഠങ്ങള്‍ ചൊല്ലിക്കൊടുക്കാന്‍ ധൈര്യവതികളും, സ്വാര്‍ത്ഥത കൂടാതെ തങ്ങളെ തന്നെ കൊടുക്കാന്‍ കഴുയുന്നവരുമായ സ്ത്രീജനങ്ങള്‍ തന്നെ വേണം.
    @ സജീ..ആ വരികള്‍ എന്റെ സ്വന്ത വിലാപമല്ല.എന്റെ വിലാപങ്ങള്‍ ഞാനെന്നേ സ്വയം അടക്കിയിരിക്കുന്നു. ഉത്തരവാദിത്വ ബോധമില്ലാത്ത അമ്മമാരോട് അല്പം തീക്ഷ്ണസ്വരത്തിലുള്ള വാക്കുകളാണെന്ന് കരുതിയാല്‍ മതി.
    നന്മയുടെ നല്ല ഓര്‍മ്മകള്‍ മാത്രം അവശേഷിപ്പിച്ച് കടന്നു പോയ ഉമേഷിന്റെ അമ്മയെ പ്രണമിച്ചു കൊണ്ട്......

    ReplyDelete
  6. നല്ല വിവരണം...

    നല്ല പോസ്റ്റ്


    അമ്മയ്ക്ക് തുല്യം അമ്മ മാത്രം.

    ReplyDelete
  7. Really really great...

    അമ്മേ എന്നൊന്നു വിളിച്ചോട്ടേ അമ്മേ...

    ReplyDelete
  8. സ്ത്രീ യുടെ സ്വാഭാവികമായ ഭാവം മാതൃഭാവം തന്നെയാണ്. ആ ഭാവത്തെ അതിമനോഹരമായി ചിത്രീകരിച്ചിരിക്കുന്നു ഈ പോസ്റ്റില്‍.
    മിഴിവിളക്കിന് അഭിനന്ദനങ്ങള്‍.

    ReplyDelete
  9. " മനിതന്‍" എന്ന തമിഴ് ചിത്രത്തില്‍ ഒരു മനോഹര ഗാനമുണ്ട്

    'അമ്മാവെ വണങ്ങാതെ ഉയിരില്ലയേ...
    അമ്മാവേ വണങ്ങാതെ ഉയര്‍‌വില്ലയേ...
    നേരില്‍ നിന്ന് പേശും ദൈവം.."


    ഈ ഗാനം നമ്മുടെ ഗാനഗന്ധര്‍‌വന്‍ ആണ് പാടിയത്. റെക്കോര്‍‌ഡിങ്ങ് സമയത്ത് സ്റ്റുഡിയോയില്‍ ഉണ്ടായിരുന്ന നായകനടന്‍ രജനികാന്ത്, ഗാനരചന നിര്‍‌വ്വഹിച്ച വൈരമുത്തു, സംഗീത സം‌വിധായകന്‍ ഇളയരാജ, ചിത്രത്തിന്റെ സം‌വിധായകന്‍ നിര്‍മ്മാതാവ് പിന്നെ സംഗീതോപകരണങ്ങള്‍ വായിക്കുന്ന പലരുടേയും അമ്മമാര്‍ നഷ്ടപ്പെട്ടവരായിരുന്നു എന്നത് യാദൃശ്ചികമായിരുന്നിരിക്കാം..

    ദാസേട്ടന്‍ തന്റെ ദൈവീക ശബ്ദത്തില്‍ എല്ലാ വികാരങ്ങളോടെയും ആ പാട്ട് പാടി തീര്‍ന്നപ്പൊല്‍ സ്റ്റുഡിയോയില്‍ ഒരു മുട്ടുസൂചി വീണാലെന്നോണം നിശബ്ദമായിരുന്നു. ചെറിയ ചില തേങ്ങലുകള്‍ അങ്ങിങ്ങ് പതിയെ കേള്‍ക്കാം.. എല്ലാവരുടെയും കണ്ണു നിറഞ്ഞ് കണ്ണൂനീര്‍ ഒരു ചാലുപോലെ കവിളിലൂടെ ഉലിച്ചിറങ്ങുകയായിരുന്നു..

    എതാനും നിമിഷത്തിന് ശേഷമാണത്രേ ഇളയരാജസാറിന് "ഓക്കെ" പോലും പറയാന്‍ കഴിഞ്ഞത്..

    ദാസേട്ടന്റെ ഓര്‍മ്മയില്‍ മറക്കാനാവാത്ത സംഭവമായി ഇതും എഴുതി ചേര്‍ത്തിരിക്കുന്നത്...

    അമ്മ എന്ന ദൈവത്തെ ഓര്‍ത്ത ആ മിന്നുംതാരങ്ങളും ഒന്ന് തേങ്ങി..

    ഇതാണ് ആ വാക്കിന്റെ ശക്തി...ഏത് കഠിന ഹൃദയത്തേയും ഒന്നലിയിക്കാന്‍ ആ വാക്കിനാകും ...

    ദൂരെ, കടലുകള്‍ക്കപ്പുറം നാളികേരത്തിന്റെ നാട്ടില്‍ സുഖമായി കഴിയുന്ന ഉമ്മയെ ഒന്ന് കാണാന്‍ ഈ മനസ്സ് ഇപ്പോള്‍ ഒന്ന് തുടിക്കുന്നു എന്നത് സത്യം ...!

    നല്ലൊരു പോസ്റ്റ്...

    ReplyDelete
  10. അമ്മമാരെ സ്നേഹപൂര്‍വം മാത്രം ഓര്‍ക്കുവാന്‍ ഭാഗ്യമുള്ള പ്രീയ കൂട്ടുകാരേ..നനി ഹരിശ്രീ, അമ്പിളി ശിവന്‍, ഗീത, നജീം, ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ..

    ReplyDelete
  11. മനോഹരം.. അതി മനോഹരം... ഇത്രയും മനോഹരമായ ഒരു രചനയെ വറ്‍ണ്ണിക്കാന്‍ വാക്കുകള്‍ കിട്ടുന്നില്ല..... അഭിനന്ദങ്ങള്‍....

    ReplyDelete
  12. @ നജീം..
    ചെറിയോരു തിരുത്ത്‌. അത്‌ മനിതനിലെ പാട്ടല്ല.. മന്നനിലെ പാട്ടാണ്‌....

    ReplyDelete
  13. വെറും അന്തറ്മുഖനും സദാവിഷാദിയുമായിരുന്ന ഞന്‍ ഇന്നു എന്തെങ്കിലും ആയെങ്കില്‍ അത് അമ്മയുടെ മനസ്സിന്റെ നന്മയുടെ ഫലമാണ്.അമ്മയുടെ മനസ്സിലെ ഈ നന്മയാണു എന്നെ ഏതു തെറ്റു ചെയ്യുമ്പോോഴും എന്നെ തിരുത്താന്‍ പ്രേരിപ്പിക്കുന്നതും , സ്നേഹിക്കാന്‍ എന്നെ പഠിപ്പിച്ചതും...നന്നായി...ഞാന്‍ അമ്മയെ ഒന്നു വിളിക്കട്ടെ....

    ReplyDelete
  14. നന്ദി ജെ.കെ & കാണാമറയത്ത്...

    ReplyDelete
  15. അമ്മ...!!

    എനിക്കൊന്നും എഴുതാനില്ലാ...!!

    വാക്കുകള്‍ക്കൊണ്ടമ്മയെ വിശദീകരിക്കാനാവില്ലാ...!!

    അതിന് അക്ഷരങ്ങള്‍ മതിയാവില്ലാ...!!!

    മനോഹരമായിരിക്കുന്നു ആനിയേച്ചി...!!!

    ആശംസകള്‍...!!

    ReplyDelete
  16. നല്ല ചിന്തകള്‍. അമ്മയ്ക്ക് തുല്യം അമ്മ മാത്രം

    ReplyDelete
  17. Janmam koduthu enna karannathal aarkum oramma ennu avakashappedan pattilla... ethu valare correct...

    Ente Amamye varnnikkan enikku vakkukal ella....
    Vakkukalkkum appurathannu ente Amma
    Eppolum ente Amma parayunnathine marikadakkan ento enikku aavilla...
    Oru pakshe kooduthal sneham kittiyathukondarikkam...

    ReplyDelete
  18. "അമ്മ" യെന്ന രണ്ടക്ഷരത്തോളം മഹത്വമുള്ള പദമേതുമില്ല ഈ ഭൂമിയില്‍..
    എന്റെ ബ്ലോഗ്ഗില്‍ മൂന്നോ നാലോ കഥകളേയുള്ളൂ..
    അതില്‍ രണ്ടെണ്ണവും അമ്മയെക്കുറിച്ചായത് യാദൃശ്ചികമാവാം...

    വര്‍ണ്ണങ്ങളില്‍ മാഞ്ഞു പോയ അമ്മ :
    http://entevara.blogspot.com/2010/06/blog-post.html
    എവിടേയോ ഒരമ്മ :
    http://entevara.blogspot.com/2010/11/blog-post.html
    ( ഈ പോസ്റ്റിനു പ്രസക്തമായതിനാലാണു പതിവില്ലാതെ ഈ ലിങ്ക് ഞാനിട്ടത്.
    ഇഷ്ടമായില്ലെങ്കില്‍ ഡെലിറ്റാം കെട്ടോ.

    ReplyDelete

നന്ദി പൂര്‍വ്വം സ്വീകരിച്ചിരിക്കുന്നു.