07 January, 2009

ഉടലൊരു ദേവാലയം




മിഴികളടച്ച് ശരീരമൊരു ക്ഷേത്രമെന്നു ധ്യാനിക്കാന്‍ ഒരു നിമിഷം മനസ്സാകുന്നവര്‍ക്കു വായിക്കാന്‍ വേണ്ടി മാത്രം..
ഉടലൊരു ദേവാലയം.
ഉള്ളീലൊരു ഓംകാരമുണ്ട്
കരയുന്ന,ചിരിക്കുന്ന, മിണ്ടുന്ന,
മണ്ടുന്ന ദേവാലയങ്ങള്‍ നമ്മള്‍.
കരങ്ങള്‍ കൂപ്പി, തൃഷ്ണയുടെ മിഴികള്‍ പൂട്ടി,
ഭോഗേഛയുടെ പാദരക്ഷകള്‍ അഴിച്ചുവെച്ച്
കുഞ്ഞേ നിന്റെ പാദങ്ങളീല്‍ ഞാനൊന്ന് മുത്തട്ടെ.
കുഞ്ഞേ മാപ്പ്..
നിന്റെ ഉള്ളീലെ ബ്രഹ്മത്തെ കണ്ടില്ലെന്നു നടിച്ചതിന്
നീയൊരു പാഴ്വസ്തുവെന്ന് ധരിച്ചു പോയതിന്
വെറുമൊരു മാംസതുണ്ടമായ് നിന്നെ തെറ്റിദ്ധരിച്ചതിന്
നിന്റെ മിഴികളിലെ നിഷ്കളങ്കതയെ പിച്ചി ചീന്തിയതിന്
നിന്റെ ചെഞ്ചുണ്ടില്‍ വിരിഞ്ഞൊരാ
തൂനിലാപുഞ്ചിരിയെ കെടുത്തിക്കളഞ്ഞതിന്
കുഞ്ഞേ മാപ്പേകിയാലും...
(ആരുടെയെങ്കിലും ആസക്തികള്‍ക്ക് ശമനമാകാന്‍ അറിഞ്ഞോ അറിയാതെയോ ശരീരം പീഡനത്തിന് വിട്ടു കൊടുക്കാന്‍ വിധിക്കപ്പെട്ടവരായ എല്ലാ കുഞ്ഞുങ്ങളോടും,തെറ്റുചെയ്തവര്‍ക്കു വേണ്ടി മാപ്പു ചോദിച്ചു കൊണ്ട്..സ്നേഹപൂര്‍വ്വം ഒരമ്മ..)


ഉടലൊരു ക്ഷേത്രമാണെന്നു നാം മറന്നുപോകരുതെന്ന് പൌലോസ് അപ്പോസ്തോലന്‍ ഓര്‍മ്മിപ്പിക്കുന്നു...കമ്പോളം അതിന്റെ എല്ലാ ശക്തികളോടും കൂടി പിടിമുറുക്കിയിരിക്കുന്ന നമ്മുടെ ദൈനംദിനജീവിതത്തില്‍ ഉടലൊരു ദേവാലയമല്ല, മറിച്ച് വാണിജ്യ സാധ്യത ഏറ്റവും കൂടീയ ഒരു വില്പന ചരക്കാണ്..ഒരു ഭോഗവസ്തു...നമ്മുടെ ആഘോഷങ്ങള്‍ക്ക് വിരുന്നാകാന്‍,ആഹ്ലാദങ്ങള്‍ക്ക് മസാല ചേര്‍ക്കാന്‍,ബ്രാന്‍ഡുകള്‍ വിറ്റഴിക്കാന്‍,ശരീരത്തിന്റെ തൃഷ്ണകള്‍ക്ക് ശമനമാകാന്‍ നഗ്നമേനിയെക്കാള്‍ നല്ലൊരു വസ്തുവില്ലെന്ന് എല്ലാ‍വര്‍ക്കുമറിയാം..
ദൈനംദിനം മൂല്യശോഷണം സംഭവിക്കുന്ന നമ്മുടെ ആധുനിക സംസ്കാരത്തില്‍ ഉടലിനുള്ളീല്‍ കുടികൊള്ളൂന്ന ചൈതന്യത്തെ ധ്യാനിക്കാന്‍ നമുക്ക് നേരമെവിടെ..തൊലിപ്പുറത്തിന്റെ ആകര്‍ഷണത്തില്‍,മനസ്സിന്റെ ശമിപ്പിക്കാനാവാത്ത കാമാതുരതയുടെ തൃഷ്ണയില്‍ പലപ്പോഴും ഉള്ളീലെ ജീവന്റെ സത്തയെ കാണാതെ പോകുന്നു നമ്മള്‍..


ജീവിതത്തില്‍ ഒരിക്കലും മറക്കാവാത്ത ഒരു പാഠം പഠിപ്പിച്ചുതന്ന ഒരു ഗുരുവുണ്ടായിരുന്നു എനിക്ക്..അനാറ്റമിയുടെ ആദ്യ പ്രാക്ടിക്കല്‍ ക്ലാസ്സ്. മേശമേല്‍ നിരത്തിയിട്ടിരിക്കുന്ന കറുത്തിരുണ്ട, നഗ്നമായ, അറപ്പു തോന്നിക്കുന്ന ശവശരീരങ്ങളില്‍ നിന്നുയരുന്ന രൂക്ഷമായഫോര്‍മാലിന്‍ ഗന്ധം ശ്വാസം മുട്ടിച്ചിരുന്നു.വല്ലാത്തൊരു ഭീതിയോടെ, അറപ്പോടെ അല്പം അകലെ മാറി നിന്നിരുന്ന കുട്ടികളെ അടുത്ത് വിളിച്ച് ആ അദ്ധ്യാപകന്‍ ഇങ്ങനെ എപറഞ്ഞു.’Body is temple of God, Before starting just bow your head before this great soul who has been departed from this body.പിന്നിടദ്ദേഹം പറഞ്ഞു..touch this body with your bare hands (without gloves). When you touch a body, touch it with great respect to that soul..നിങ്ങള്‍ ഒരാളെ തൊട്ടുമ്പോള്‍ അയാളുടെ ആത്മാവിനെയാകണം സ്പര്‍ശിക്കേണ്ടത്..അന്ന് അപ്പറഞ്ഞതിന്റെ പൊരുള്‍ അത്രയങ്ങ് തിരിച്ചറിയാന്‍ പറ്റിയിരുന്നില്ലായെങ്കിലും ഇന്നിപ്പോള്‍ വലിയ കൃതജ്ഞതയോടെ ഞാനാ ഗുരുമൊഴികള്‍ തിരിച്ചറിയുന്നു, ഒപ്പം ഓരോ മനുഷ്യന്റെയും ഉള്ളീന്റെയുള്ളീല്‍ കുടിയിരിക്കന്ന ആത്മചൈതന്യത്തെയും ഉള്‍ക്കണ്ണുകളില്‍ കാണുന്നു..മനസ്സിനേയും ശരീരത്തേയും ഒന്നുപോലെ തൊട്ടറിഞ്ഞ് തൊഴിലില്‍ ഏര്‍പ്പെടേണ്ട കര്‍മ്മമേഖലയായ വൈദ്യശാസ്ത്രം പഠിക്കുന്ന കുട്ടികള്‍ക്ക് ഏറ്റവും ആദ്യം പഠിപ്പിച്ചു കൊടുക്കേണ്ട മഹത്തായൊരു മൂല്യബോധം പകര്‍ന്നുതന്ന ആ വലിയ മനുഷ്യന്‍ കടന്നു പോയെങ്കിലും ഒരു വലിയ പ്രകാശമായി അദ്ദേഹത്തിന്റെ സാന്നിദ്ധ്യം എന്റെ ഉള്ളിലുണ്ട്.. ഗുരുവേ പ്രണാമം..


പിന്നിടിങ്ങോട്ട് കേട്ടറിഞ്ഞു, വായിച്ചറിഞ്ഞു..പാവങ്ങളുടെ അമ്മയായ മദര്‍ തെരേസ പറയുന്നത്.ഞാനൊരു രോഗിയെ ശുശ്രൂഷിക്കാനായി മുട്ടുമടക്കുമ്പോള്‍ അയാളില്‍ ഞാനൊരു ക്രിസ്തുവിനെ കാണുന്നുവെന്ന്..കണ്ടുമുട്ടുന്ന ഓരോ വ്യക്തിയിലും നിങ്ങള്‍ പൂജിക്കുന്ന ഈശ്വരനെ കണ്ടെത്താനാകുക എന്നത് എത്രമഹത്തായ ദര്‍ശനമാണ്..
അടുത്തിടെ വായിച്ച ഒരു വാര്‍ത്ത അല്പം സങ്കടമുണ്ടാക്കുന്നതാണ്..ഇന്ത്യയിലെ ഒരു മെട്രോ നഗരത്തിലെ പ്രശസ്തനായ ഒരു ഓര്‍ത്തോപീഡിക് ഡോക്ടര്‍, തന്റ്റെ സ്തീകളായ രോഗികളുടെ നഗ്നചിത്രങ്ങള്‍ പോര്‍ണോഗ്രാഫിയിലൂടെ അശ്ലീല സിഡികളാക്കി വിറ്റഴിച്ചതിന് അറസ്റ്റിലായി..14 വര്‍ഷത്തെ തടവിനു വിധിക്കപ്പെട്ടു..കമ്പോളസംസ്കാരത്തില്‍ ഒരു വൈദ്യന്റെ കനിവിനായ് കാത്തിരിക്കുന്ന രോഗിയും ഒരു വെറും ഭോഗവസ്തുവായ് മാറുന്നുവെന്നത് ഒരു ഞെട്ടലോടെ തിരിച്ചറിയുകയാണ്...സ്വാന്തന സ്പര്‍ശമേകേണ്ട കരങ്ങള്‍ ആസക്തിയുടെ ആയി മാറുന്നു..

വൈദ്യവൃത്തിയില്‍ മാത്രമല്ല, നമ്മുടെ വീടിന്റെ പരിസരങ്ങളില്‍, തൊഴിലിടങ്ങളില്‍, ഇടപെടുന്ന മനുഷ്യരില്‍,ദാമ്പത്യ ബന്ധങ്ങളില്‍,..എല്ലാവരിലും ഒരു സൌഖ്യസ്പര്‍ശനം വാക്കു കൊണ്ടും, പ്രവര്‍ത്തി കൊണ്ടും നല്‍കാനാകുന്നുവെങ്കില്‍ എത്ര ഉദാത്തമാകും ജീവിതം..ദാമ്പത്യബന്ധങ്ങള്‍ ഇപ്രകാരം പവിത്രമാകട്ടെ..നിങ്ങളുടെ പങ്കാളിയെ ചുംമ്പിക്കുമ്പോള്‍ അവന്റെ/അവളുടെ ഹൃദയത്തെ നിന്റെ ഹൃദയത്തോട് ചേര്‍ത്തുവെക്കാന്‍ നിനക്കാകട്ടെ..അവന്‍/അവള്‍ ആയിരിക്കുന്ന അവസ്ഥയില്‍, സാഹചര്യത്തില്‍,അവരുടെ എല്ലാ കുറവുകളോടും, ബലഹീനതകളോടും കൂടെ മുന്‍ വിധികളില്ലാതെ സ്വീകരിക്കാന്‍ നമുക്കു കഴിയട്ടെ..ബൈബിളില്‍ തോബിതിന്റെ പുസ്തകത്തില്‍ തോബിയാസ് എന്നയാള്‍ തന്റെ ഭാര്യയായ സാറയോടു കൂടി ആദ്യരാത്രിയില്‍ മണവറയില്‍ പ്രവേശിക്കുമ്പോള്‍ ചൊല്ലുന്ന മനോഹരമായ ഒരു പ്രാര്‍ത്ഥനയുണ്ട്. “ദൈവമേ ഞാനിവളെ സ്വീകരിക്കുന്നത് ജഡീകമായ അഭിലാഷത്താലല്ല, നിഷ്ക്കളങ്കമായ പ്രേമത്താലാണ്..ഇവളോടു കൂടി വാര്‍ദ്ധക്യത്തിലെത്തുന്നതിന് എന്ന്നെ അനുഗ്രഹിച്ചാലും.” .ജഡീകമായൊരു വികാരത്തിനപ്പുറം മരണംവരെ സ്നേഹത്തില്‍ ഒന്നു ചേര്‍ന്നിരിക്കാനാണ് വിവാഹമെന്ന വിളി നല്‍കപ്പെട്ടിരിക്കുന്നത്..

ഭൂരിപക്ഷം ആളുകള്‍ക്കും രതിയോടുള്ള നിലപാടെന്താണ്..സെക്സ് എന്നത് ഇന്നൊരു പരസ്യമായ രഹസ്യമാണ്.ലൈംഗീകമായി തുറന്നൊരു ലോകത്താണ് നാം ജീവിക്കുന്നത്... അടിച്ചമര്‍ത്താനാകാത്ത നമ്മുടെ ശരീരത്തിന്റെ ആസക്തികളെ, ഭോഗതൃഷ്ണകളെ ആസ്വാദ്യകരമാം വിധം ശമിപ്പിക്കാനൊരുപാധി എന്നതിലപ്പുറം എന്തു പവിത്രതയാണ് ശാരീരിക ബന്ധങ്ങള്‍ക്ക് നാം കൊടുത്തിരിക്കുന്നത്..അതിനപ്പുറമായി ഒരു കാഴ്ചപ്പാട് നമുക്ക് ലഭിച്ചിട്ടുമില്ല,അതിനാല്‍ തന്നെ നമ്മുടെ തലമുറകള്‍ക്ക് പറഞ്ഞു കൊടുക്കാനുമായിട്ടില്ല..അതുകൊണ്ട് തന്നെയാണ് ഇത്രയേറെ ലൈംഗീക ചൂഷണങ്ങള്‍ നടക്കുന്നതും നമ്മുടെ കുഞ്ഞുങ്ങള്‍ പ്രായമെത്തുന്നതിനു മുന്‍പേ ഈ ഒളിച്ചുകളികളില്‍ ഏര്‍പ്പെടുന്നുണ്ടോയെന്ന് നല്ല ശതമാനം മാതാപിതാക്കളും ഭയപ്പെടുന്നതും..കുഞ്ഞുപ്രായത്തിലേ ശരീരത്തിന്റെ ആകാംക്ഷകളെ ‘ഇച്ചീച്ചി’ എന്ന് വിളിച്ച് പഠിപ്പിച്ച് അടിച്ചമര്‍ത്താ‍ന്‍ ശീലിപ്പിക്കപ്പെടുന്ന കുഞ്ഞുങ്ങള്‍, ശാരീരിക ചോദനകള്‍ ഉണരുന്ന പ്രായത്തില്‍ ഇതറിയുന്നതാകട്ടെ, മൂന്നാംകിട അശ്ലീല വാരികകളില്‍ കൂടിയും,മറപ്പുരകളിലെ ചുവരെഴുത്തുകളില്‍ കൂടിയും,അതിനെക്കാള്‍ താഴ്ന്ന മാനസികനിലയിലുള്ള കൂട്ടുകാരില്‍ കൂടിയും ആണ്..കാലം പുരോഗമിച്ചപ്പോഴാകട്ടെ,മൊബൈല്‍ എസ് എം എസ് വഴി,ബ്ലൂടൂത്ത്, ഇന്റെര്‍നെറ്റ്
വീഡിയോകള്‍ വഴിയൊക്കെയാണ്..സ്ത്രീ പുരുഷ ബന്ധങ്ങളീലെ പവിത്രതയുടെ പാഠങ്ങള്‍ കുട്ടികള്‍ക്കു പറഞ്ഞു കൊടുക്കുവാന്‍ തക്കവണ്ണം നമ്മുടെ മാനസിക ചിന്തകള്‍ വളര്‍ന്നു പരിപക്വമായിട്ടുമില്ല..വ്യക്തമായൊരു ശാരീരാവബോധം ചൊല്ലികൊടുക്കാനാകണം കുട്ടികള്‍ക്ക്..
ഒളീച്ചും പാത്തുമുള്ള അനാരോഗ്യകരമായ സ്ത്രീപുരുഷ ബന്ധത്തിനപ്പുറം ശരീരത്തെ വെറും ഭോഗവസ്തുവായ് കാണുന്ന അവസ്ഥയക്കപ്പുറം ലൈംഗീകതയെ വെറും കാമസംതൃപ്തിയായ് വീക്ഷിക്കുന്ന ചിന്തയ്ക്കുമപ്പുറം , കുടുംമ്പത്തെ ശാരീരികവേഴ്ചയ്ക്ക് സ്ത്രീക്കും പുരുഷനും ലൈസന്‍സ് കൊടുക്കുന്ന ഇടമായുള്ള തെറ്റിദ്ധാരണയ്ക്കുമപ്പുറം മനുഷ്യരെ മനുഷ്യരാക്കുന്ന സജീവ പ്രക്രീയയില്‍ ബോധപൂര്‍വം, ഉത്തരവാദിത്വത്തോടു കൂടി, അവരവരുടെ സ്വയം നിര്‍ണ്ണയാവകാശം ഉപയോഗിച്ച് സ്ത്രീ പുരുഷന്റെ സഖിയും, പുരുഷന്‍ സ്ത്രീയുടെ സഖാവുമാകുന്ന ഗുണപരമായ പവിത്രമായ ഒരു ബന്ധമാകണം നമ്മുടെ ദാമ്പത്യ ബന്ധങ്ങള്‍ എന്ന അവബോധം ഉണ്ടാകട്ടെ നമുക്ക്..അത് നമ്മുടെ മക്കള്‍ക്ക് ലജ്ജ കൂടാത പറഞ്ഞുകൊടുക്കാനുമാകണം..

പൌലോസ് ശ്ലീഹായുടെ വാക്കുകളില്‍ പറഞ്ഞാല്‍ ഉടല്‍ ഒരു ക്ഷേത്രമാണെന്നുള്ള അവബോധത്തിലേക്കു വരികയാണ് ദാമ്പത്യ ബന്ധങ്ങള്‍ പവിത്രമാക്കാനുള്ള വഴികളില്‍ പ്രധാനം.ലൈംഗീകത എന്നത് ഇക്കിളിപ്പെടുത്തുന്ന, ഒളിച്ചുവെക്കേണ്ട വികലമായ ഒന്നല്ല, മറിച്ച് തുറന്നമനസ്സോടെ ഹൃദയം പങ്കു വെക്കുന്ന, ദൈവസാന്നിദ്ധ്യവും ദൈവസ്നേഹവും നിറഞ്ഞു നില്‍ക്കുന്ന മനോഹരമായ അനുഭവമാകണം...
ഉള്ളീലൊരു ഓംകാരം(ഈശ്വരചൈതന്യം) ഉണ്ടെന്നു എല്ലാ മതങ്ങളും പഠിപ്പിക്കുന്നു..സ്വന്തം ഉടലിലെ ദൈവചൈതന്യത്തെ തിരിച്ചറിയുന്ന ഒരുവന് അപരന്റെ ശരീരത്തിലെ ചൈതന്യത്തെയും ആദരിക്കാനാകും. പരസ്പരം പുണ്യവിസ്മയങ്ങളോടു കൂടി ആദരവോടു കൂടി കാണുവാന്‍ കാലമെത്ര കഴിഞ്ഞെന്നാലും സാധിക്കണം.. .ഈ തിരിച്ചറിവില്ലാത്തതു കൊണ്ടാണ് രതി പലപ്പോഴും ഒരു കടന്നുകയറ്റമോ ആക്രമണമോ ഒക്കെയായി പലപ്പോഴും മാറുന്നത്.ശരീരം ശരീരത്തെ തിരയുമ്പോള്‍ ആത്മാവ് ആത്മാവിനെ തൊടുന്നില്ലായെങ്കില്‍ നമ്മുടെ വികാരങ്ങള്‍ വെറും പുറന്തോടിനെ തലോടി കടന്നുപോകുന്നു..ഉടല്‍ ദേവാലയമെങ്കില്‍ അതിലെ പ്രതിഷ്ഠയാണ് ആത്മാവ്..പരസ്പമുള്ള ആത്മാവിന്റെ അര്‍ച്ചനയായി രതി രൂപാന്തരപ്പെടണം..താനെ സംഭവിക്കേണ്ടുന്ന ഒരു സ്നേഹപ്രവാഹമാകണമത്..സ്ത്രീയും പുരുഷനും പരസ്പരം ഹൃദയം കൊണ്ടു തൊടുമ്പോഴേ അവിടെ സ്നേഹത്തിന്റെ പ്രവാഹമുണ്ടാകുന്നുള്ളൂ..അങ്ങനെ താനെ സംഭവിക്കുന്ന സ്നേഹപ്രവാഹത്തില്‍ നിന്നും കുഞ്ഞുങ്ങള്‍ ജന്മമെടുക്കട്ടെ..അല്ലാതെ അപ്പനും അമ്മയ്ക്കും വേണ്ടാത്തവരായി ഒരു കുഞ്ഞും ഭൂമിയില്‍ പിറവി കൊള്ളാതിരിക്കട്ടെ.

നിര്‍ഭാഗ്യമെന്നു പറയട്ടെ പലപ്പോഴും ഇന്ന് ഉടലൊരു ക്ഷേത്രമല്ല, മറിച്ച് ഒരു സത്രമായി മാറുകയാണ് നമുക്കിടയില്‍..സത്രമെന്നാല്‍ ആര്‍ക്കു വേണമെങ്കിലും അന്തിയുറങ്ങാം, മടുക്കുമ്പോള്‍ അതിലും മെച്ചമെന്ന് തോന്നിയതിനെ തിരയുകയുമാകാം..എന്നിട്ട് പലരും നേടുന്നതോ,ഒരാളില്‍ നിന്ന് മറ്റോരാളിലേക്ക് ,ഒരു ദേശത്ത് നിന്ന് മറ്റൊരു ദേശത്തേക്ക് കൈമാറ്റം ചെയ്യപ്പെടുന്ന, മരണം വരെ ശരീരത്തെ കാര്‍ന്നുതിന്നുന്ന രതിജന്യ രോഗങ്ങളും..
ഉടലിന്റെ ദാഹങ്ങള്‍ ഉണ്ടാകാതിരിക്കുക അസാദ്ധ്യം, എന്നാല്‍ നിയന്ത്രിക്കപ്പെടേണ്ടതുണ്ട്.ഒപ്പം ഓരോരുത്തരിലും കുടിയിരിക്കുന്ന ദൈവചൈതന്യത്തെ ധ്യാനിക്കാനും പരസ്പരം ആദരിക്കാനും നമുക്ക് കഴിയട്ടെ..

വ്യഭിചാരത്തില്‍ പിടിക്കപ്പെട്ട ഒരു സ്ത്രീയെ നിയമപ്രകാരം കല്ലെറിഞ്ഞു കൊല്ലാന്‍ ക്രിസ്തുവിന്റെ അടിക്കല്‍ കൊണ്ടുവന്നപ്പോള്‍,അവന്‍ ഒന്നും പറഞ്ഞില്ല,അവളെ വിചാരണ ചെയ്തുമില്ല. മറിച്ച് ‘നിങ്ങളീല്‍ പാപമില്ലാത്തവന്‍ മാത്രം ഇവളെ കല്ലെറിയട്ടെ’ എന്നു പറഞ്ഞ് അവരുടെ മനസാക്ഷിയിലേക്ക് ഒരു തിരിഞ്ഞു നോട്ടത്തിന് അവന്‍ അവരെ പ്രേരിപ്പിച്ചിട്ട് ആ പതിതയായവളെ വീണ്ടെടുക്കുകയാണ് ക്രിസ്തു ചെയ്തത്. സ്നേഹത്തിന്റെ ഉറവയിലേക്ക് എത്തപ്പെട്ട അവളാകട്ടെ പിന്നീടൊരിക്കലും ശരീരാസക്തികളുടെ പിന്നാലെ പോയതുമില്ല.പലപ്പോഴും ഒന്നിനുമൊന്നിനും നമ്മുടെ ദാഹങ്ങളെ ശമിപ്പിക്കാനാവില്ലെന്ന് തിരിച്ചറിയുന്നത് വളരെ വൈകി മാത്രം.

ശരിക്കും തെറ്റിനുമിടയില്‍ മായ്ക്കപ്പെടാനാവാത്ത ഒരതിര്‍ രേഖയുണെന്നും അതിനപ്പുറം കടന്നാല്‍ പാപമെന്നും മരണമെന്നുമൊക്കെ പഠിപ്പിച്ചുതന്ന മത-ഗൃഹപാഠങ്ങളൊക്കെ തെറ്റാണെന്നിപ്പോള്‍ മനസ്സു പറയുന്നു.എപ്പോള്‍ വേണമെങ്കിലും തിന്മയിലേക്ക് ചാഞ്ഞു പോകാവുന്ന മനസ്സും ശരീരവുമൊക്കെയുള്ള പാവപ്പെട്ട ലോലഹൃദയരാണ് മനുഷ്യരൊക്കെ എന്നു തിരിച്ചറിയാനാകുമ്പോള്‍ എല്ലാ തെറ്റുകളേയും ആര്‍ദ്രമനസ്സോടെ ഉള്ളീലല്പം സഹതാപത്തോടെ കാണാന്‍ മനസ്സിപ്പോള്‍ പരുവപ്പെടുകയാണ്.ശരീരം പകുത്തു നല്‍കി ജീവിതമാര്‍ഗ്ഗം തേടുന്നവരോട് അല്പവും പരിഭവവും അമര്‍ഷവുമില്ല.. .കാലം കഴിയുന്തോറും ശരീരത്തിന്റെ തൃഷ്ണകള്‍ മങ്ങുകയാണ്, എങ്കിലും ഹൃദയം കുറെക്കൂടി ദീപ്തവും ആര്‍ദ്രവുമാകുന്നുണ്ട്.

അടുത്തുവരുന്നവരെ ഹൃദയം കൊണ്ട് തൊടാനായിട്ട് ദൈവമേ ഞങ്ങളെ സഹായിക്കുക..ഒപ്പം എല്ലാവരിലുമുള്ള ദൈവചൈതന്യത്തെ ഉള്‍ക്കണ്ണൂകളില്‍ ദര്‍ശിക്കുവാനും..

13 comments:

  1. ഉടലൊരു ക്ഷേത്രമാണ് എന്നു ചൊല്ലി പഠിപ്പിച്ച ഒരു ഗുരുവെനിക്കുണ്ടായിരുന്നു..ആ ഗുരുവിനെ പ്രണമിച്ചു കൊണ്ട്..
    ഒപ്പം ഉടലൊരു ശാപമായി മാറിയ കുഞ്ഞുങ്ങളെയും ഓര്‍ത്തു കൊണ്ട്..

    ReplyDelete
  2. ഈ എഴുത്തിനെ അതിന്റെ പവിത്രതയോടെ വയികുന്നവര്‍ക്ക് വളരെ നല്ല ഒരു സൃഷ്ടിയാണ്‌....സാരീരത്തിന്റെ പവിത്രത, punniyatha അതെ അളവില്‍ തുറന്നു കാട്ടാന്‍ കുനെജ്ചിക്ക് കഴിഞ്ഞു.

    ReplyDelete
  3. വളരെ ഗൌരവത്തോടെ കാണേണ്ട വിഷയം തന്നെ. നല്ല പോസ്റ്റ്, ചേച്ചീ.

    ReplyDelete
  4. നല്ലൊരുലേഖനം. മനുഷ്യന്‍ എന്ന വ്യക്തിത്വത്തിന്റെ പവിത്രത, അതില്‍ കുടികൊള്ളുന്ന പരാശക്തിയുടെ പ്രത്യക്ഷത, അതു കാത്തു സൂക്ഷിക്കേണ്ടുന്നതിലെ ക്ലിഷ്ടത എല്ലാം ഭംഗിയായി ഡോക്റ്റര്‍ പറഞ്ഞുവച്ചു. ഈ മിഴിവിളക്കിലെ പ്രകാശം എല്ലാവരുടെയും ഹൃദയങ്ങളില്‍ വെളിച്ചമായി നിറയട്ടെ എന്നാശംസിക്കുന്നു.. !! നന്ദി.

    ReplyDelete
  5. നന്ദി ടിജൊമോന്‍,ശ്രീ, അപ്പു.വായിച്ചതിന്...അര്‍ഹിക്കുന്ന ഗൌരവത്തോടെ ഈ വരികളെ മനസ്സിലാക്കിയതിന്..

    ReplyDelete
  6. നല്ല ലേഖനം.

    എപ്പോള്‍ വേണമെങ്കിലും തിന്മയിലേക്ക് ചാഞ്ഞു പോകാവുന്ന മനസ്സും ശരീരവുമൊക്കെയുള്ള പാവപ്പെട്ട ലോലഹൃദയരാണ് മനുഷ്യരൊക്കെ എന്ന ബോധ്യം ഉള്ളതു കൊണ്ടാണല്ലോ പാപിയെ കാത്തിരിക്കുന്ന പിതാവായി ദൈവത്തെ കരുതുന്നത്.

    തെറ്റു തിരുത്തി, പ്രാശ്ചിത്തം ചെയ്തു തിരിച്ചു വരാനുള്ള അസുലഭ അവസരങ്ങളും ഇതേ മനുഷ്യര്‍ക്ക് നല്‍കപ്പെടുന്നില്ലേ?

    ReplyDelete
  7. @ സാജന്‍..
    തീര്‍ച്ചയായും ..തെറ്റ് ചെയ്യുന്നവര്‍ പലപ്പോഴും തിരിച്ചറിയുന്നില്ലല്ലോ,അവരുടെ ദിശ പാളിപ്പോകുന്നുവെന്ന്..സാഹചര്യങ്ങള്‍,സമ്മര്‍ദ്ദങ്ങള്‍,ജീവിതഞെരുക്കങ്ങള്‍,ചിലപ്പോള്‍ നിഷേധങ്ങള്‍,അഹങ്കാരം,ഇവയൊക്കെയാകാം ഒരുവനെ തിന്മയിലേക്ക് നയിക്കുന്നത്..പക്ഷേ ഞാന്‍ കരുതുന്നു, കാരണം എന്തു തന്നെയായാലും, എല്ലാ തെറ്റുകളേയും കരുണയോടെ കാണാന്‍ ക്രിസ്തു പഠിപ്പിക്കുവെന്ന്.
    നിയമത്തിനും നീതിക്കും,ന്യായത്തിനും മീതെയാണ് കരുണയുടെ സ്ഥാനം.അതുകൊണ്ടാനല്ലൊ കല്ലെറിയാന്‍ വന്നവര്‍ കല്ലുകള്‍ താഴെയിട്ട് തിരികെ പോയപ്പോഴും അവന്‍ അവളെ വിചാരണ ചെയ്യാതെ പൊയ്ക്കൊള്ളൂക എന്നു മാത്രം പറഞ്ഞത്..
    ഈ കരുണയുടെ തലത്തില്‍ നിന്നു വേണം തിന്മയിലേക്ക് ചായുന്ന മനസ്സുകളെ കാണാന്‍ എന്നാണ് ഉദ്ദേശിച്ചത്..

    ReplyDelete
  8. ചേച്ചി, വളരെ നല്ല ലേഖനം തന്നെ. ഇത് പോലെ നല്ല ലേഖനങ്ങള്‍ ഇന്നിയം ചേച്ചിക്ക് എഴുതാന്‍ കഴിയെട്ടെ എന്ന് പ്രാര്‍ത്ഥിക്കുന്നു....

    ReplyDelete
  9. ചേച്ചി, വളരെ നല്ല ലേഖനം തന്നെ. ഇത് പോലെ നല്ല ലേഖനങ്ങള്‍ ഇന്നിയം ചേച്ചിക്ക് എഴുതാന്‍ കഴിയെട്ടെ എന്ന് പ്രാര്‍ത്ഥിക്കുന്നു....

    ReplyDelete
  10. എന്റെ മനസിനെ വല്ലാതെ സ്പര്‍ശിച്ചു....വളരെ നന്നായി എഴുതിയിരിക്കുന്നു congrats!!!!!!......നമ്മുടെ സഭകളും ,സുവിശേഷകരും .പണം .പണം എങ്ങനെ ഉണ്ടാക്കാം എന്നാ വിചാരത്തില്‍ നെട്ടോട്ടം ഓടുമ്പോള്‍ .......ആനിയെപോലെ യുള്ളവര്‍ യഥാര്‍ത്ഥസുവിശേഷം എഴുതാനും പ്രചരിപ്പിക്കാനും സമയം കണ്ടതുന്നതിനു നന്ദി .Keep it up...............

    ReplyDelete
  11. ശരീരത്തിന് അര്‍ഹമായ പ്രാധാന്യം പലപ്പോഴും നാം കല്പിക്കാറില്ല. ആത്മാവും മനസ്സും ഉത്തമവും ശരീരം നീചവുമായി ചിത്രീകരിക്കപ്പെടുകയാണ് ചെയ്യുന്നത്. ശരീരത്തെ പാവനമായി കരുതണമെന്ന ആശയം പ്രചരിക്കാത്തിടത്തോളം ശാരീരികാതിക്രമങ്ങളെ എതിര്‍ക്കുന്നതിലും അര്‍ഥമില്ല! ആത്മാവിനെ നശിപ്പിക്കുവാനോ മുറിവേല്‍പ്പിക്കുവാനോ സാധ്യമല്ലല്ലോ. ഭാരതീയ വേദശാസ്ത്രങ്ങളിലും ശരീരത്തെ ക്ഷേത്രത്തോടുപമിച്ചിരിക്കുന്നു. ശരീരരക്ഷയെന്നത് ജീവികളുടെ ധര്‍മ്മമായികരുതുന്നു. ഔഷധവും വൈദ്യശാസ്ത്രവുമെല്ലാം ശരീരരക്ഷയ്ക്കായുള്ള ഉപാധികളായി വേദങ്ങളില്‍ പ്രത്യക്ഷപ്പെടുന്നു.
    ക്ഷേത്രം അല്ലെങ്കില്‍ ദേവാലയം എന്നപോലെ ശരീരത്തെ പാവനമായി കരുതുക.അമൂര്‍ത്തമായ ആത്മാവിനെയും മനസ്സിനെയും തിരിച്ചറിയുവാന്‍ കഴിയണമെങ്കില്‍ അല്പം ഉയര്‍ന്ന തലത്തിലെത്തേണ്ടതുണ്ട്. ശരീരമാണ് ഗോചരമായിട്ടുള്ളത്. അതായത്, പഞ്ചേന്ത്രിയങ്ങളാല്‍ തിരിച്ചറിയുവാന്‍ കഴിയുന്നത് ശരീരത്തെ മാത്രമാണ്. ഇങ്ങനെയുള്ള ശരീരത്തെ മാനിക്കുകയാണ് ആദ്യത്തെ പടി.
    ജീവിതം എന്നത് ശരീരവും ജീവനും(ആത്മാവും) ഒന്നുചേര്‍ന്നിരിക്കുന്ന അവസ്ഥയാണ്. ശരീരത്തെ മഹാക്ഷേത്രത്തോടുപമിച്ചിരിക്കുന്ന പാഠങ്ങള്‍ മറക്കാതിരിക്കുക.

    ReplyDelete
  12. നന്ദി ജിജി, അനോണി,ഹരിനാഥ് അഭിപ്രായങ്ങള്‍ക്ക്..
    @ ശരിയാണ് ഹരിനാഥ്..താങ്കള്‍ പറഞ്ഞതു പോലെ മനസ്സും,ശരീരവും, ആത്മാവും കൂടിച്ചേര്‍ന്നതാണ് മനുഷ്യന്‍ . ശരീരം ക്ഷേത്രമാണെങ്കില്‍ അതിലെ പ്രതിഷ്ഠയാണ് ആത്മാവ്. ദൈവീകമായ ആ പ്രതിഷ്ഠയ്ക്ക് ഭംഗം വരുത്തുന്ന വിധത്തില്‍ നാം സ്വയമായിട്ടോ മറ്റൊരുവന്റെയോ ശരീരത്തിന്മേല്‍ കടന്നാക്രമണം നടത്തുന്നുവെങ്കില്‍ അതു ക്ഷേത്രവിശുദ്ധികളികളോട് ചെയ്യുന്ന അനാദരവു തന്നെയാണ്.ഈ അവബോധം ഉണ്ടാകാനായി കുറെകൂടി ഉന്നതമായ തലത്തില്‍ ചിന്തിക്കേണ്ടിയിരിക്കുന്നു..ഇന്നു ക്ഷേത്രങ്ങള്‍ സത്രങ്ങളാവുകയാണ്.
    ക്രിസ്തു പറയുന്നു.ആസക്തി നിറഞ്ഞ കണ്ണുകളോടു കൂടിയ ഒരു നോട്ടം പോലും വ്യഭിചാരത്തിനു തുല്യമാണ് എന്ന്.
    കാഴ്ചകളെല്ലാം ഇന്നിപ്പോള്‍ വികലമാണ്, ഒപ്പം നമ്മുടെ മനസ്സുകളും.

    ReplyDelete
  13. നന്നായിരിക്കുന്നു ചേച്ചി.... മനസ്സില്‍ നന്മ കുറഞ്ഞു വരുന്ന കാലഘട്ടത്തില്‍, ഇത്തരം ലേഖനങ്ങളും കാഴ്ചപ്പാടും കുറച്ചെങ്കിലും ആള്‍ക്കാരുടെ മനസ്സില്‍ വെളിച്ചം പരത്താന്‍ കഴിഞ്ഞേക്കും... എല്ലാവര്ക്കും നന്മ വരട്ടെ...

    ReplyDelete

നന്ദി പൂര്‍വ്വം സ്വീകരിച്ചിരിക്കുന്നു.